പുരാണപ്പെട്ടി

പുരാണപ്പെട്ടി

Wednesday, May 7, 2014

പ്രഹ്ലാദൻ


   മാതാ-പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പത്തിൽ ഇനി ദൈവസങ്കൽപ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്ന ഒരു കഥയാവാം.  സർവ്വവും ഈശ്വര സൃഷ്ടിയാണെന്നും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും, സർവ്വചരാചരങ്ങളിലും ദൈവമുണ്ടെന്നുമുള്ള സന്ദേശം....
            കശ്യപന്റെ (വിഷ്ണുവിൽ നിന്ന് ബ്രഹ്മാവ് – മരീചി – കശ്യപൻ)പുത്രന്മാരായിരുന്നു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.  ഹിരണ്യാക്ഷൻ കഠിന തപസ്സിലൂടെ ബ്രഹ്മാവിൽ നിന്ന് അനേകം വരങ്ങൾ നേടുകയും അവ ദുരുപയോഗപ്പെടുത്തി ഭൂമിയിൽ നാശം വിതക്കുകയും ചെയ്തു.  തുടർന്ന് മഹാവിഷ്ണു വരാഹാവതാരം എടുത്താണ് അവനെ നിഗ്രഹിച്ചത്. അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. ഹിരണ്യകശിപു ക്രൂരനായിരുന്നു.  തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതിനാൽ മഹാവിഷ്ണുവിനോട് അടങ്ങാത്ത പക അയാൾക്കുണ്ടായിരുന്നു. നാരദന്റെ ഭക്തയായിരുന്നു പ്രഹ്ലാദന്റെ മാതാവ് കയാധു.  പ്രഹ്ലാദനെ ഗർഭം ധരിച്ചിരുന്ന അവസരത്തിൽ നാരദർ ഗർഭസ്ഥശിശുവിന് ആത്മജ്ഞാനതത്വങ്ങളും വേദതത്വങ്ങളും ധർമ്മനീതിയും ഉപദേശിച്ചു.  പ്രഹ്ലാദൻ ബാല്യം മുതൽക്കേ തന്നെ വലിയ വിഷ്ണുഭക്തനായിരുന്നു.

        പ്രഹ്ലാദന്റെ വിദ്യാഭ്യാസത്തിനുള്ള സമയം വന്നെത്തി.  ഹിരണ്യകശിപു കൊട്ടാരത്തിലെ ചുമതലപ്പെട്ടവരെ വിളിച്ച് പ്രഹ്ലാദന്റെ വിദ്യാഭ്യാസ ചുമതല ഏൽപ്പിച്ചു.  ‘നാരായണ നമഃ’ എന്ന ശബ്ദം ഉരുവിട്ടുപോകരുതെന്നും അതിനു പകരം ‘ഹിരണ്യായ നമഃ’ എന്നു മാത്രമേ ചൊല്ലി പഠിപ്പിക്കാവൂ എന്ന നിർദ്ദേശവും കൊടുത്തു.  മാത്രമല്ല, വിഷ്ണുനാമം ആ രാജ്യത്തു നിന്നു തന്നെ തുടച്ചുനീക്കി.  പ്രഹ്ലാദൻ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് വിദ്യ അഭ്യസിച്ചുപോന്നു.  അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന്റെ കൂടെ അച്ഛനെ കാണാനായി കൊട്ടാരത്തിൽ എത്തി.  മദ്യപാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഹിരണ്യകശിപു ആ സമയം.  തന്റെ കാൽക്കൽ വീണു വണങ്ങിയ തേജസ്വിയായ പുത്രനെ ആലിംഗനം ചെയ്തു കൊണ്ട് ഹിരണ്യകശിപു, അതുവരെ പഠിച്ച സുഭാഷിതങ്ങളിൽ ഒന്ന് ചൊല്ലി കേൾപ്പിക്കാൻ ആവശ്യപ്പെട്ടു.  പ്രഹ്ലാദൻ ഇങ്ങനെ പറഞ്ഞു, “ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും ഉൽപ്പത്തി-വൃദ്ധി-ക്ഷയരഹിതനും സർവ്വപ്രപഞ്ചത്തെയും രക്ഷിച്ചു ഭരിക്കുന്നവനും സർവ്വത്തിന്റെയും മൂലകാരണമായിട്ടുള്ളവനുമായ മഹാവിഷ്ണുവിനെ ഞാൻ നമസ്കരിക്കുന്നു”
        വിഷ്ണുസ്തുതി കേട്ട് ഹിരണ്യൻ കോപം കൊണ്ട് ജ്വലിച്ചു.  എന്നിട്ട് ഗുരുവിന്റെ നേർക്ക് ആക്രോശിച്ചു.  ഭയന്നു വിറച്ച ഗുരു, പ്രഹ്ലാദനെ താൻ വിഷ്ണുസ്തുതിയൊന്നും പഠിപ്പിച്ചിട്ടില്ലെന്നു സത്യം ചെയ്തു.  പിന്നെ ആരാണ് ഈ ബാലനെ ഇത് പഠിപ്പിച്ചതെന്ന്  പ്രഹ്ലാദനോടു തന്നെ ചോദിച്ചു.  മഹാവിഷ്ണു തന്റെ ഹൃദയത്തിൽ തോന്നിക്കുന്നതാണ് ഇതൊക്കെയെന്ന് പ്രഹ്ലാദൻ  മറുപടി പറഞ്ഞു.  തുടർന്ന് അച്ഛനും മകനും  തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദം തന്നെ നടന്നു.  അവനെ ഒന്നുകൂടി നന്നാക്കാൻ ശ്രമിക്കാൻ പറഞ്ഞ് ഒരിക്കൽ കൂടി ഗുരുവിനൊപ്പം കൂട്ടിവിട്ടു. 
        വളരെ നാൾ കഴിഞ്ഞ് ഹിരണ്യൻ പ്രഹ്ലാദനെ വിളിച്ചു വരുത്തി. പഠിച്ചതൊക്കെ അറിയാനായി ഒന്നുരണ്ട് ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു.  പ്രഹ്ലാദൻ വിഷ്ണുസ്തുതിപരമായ ശ്ലോകങ്ങൾ ചൊല്ലി.  മഹാവിഷ്ണുവിനോടുള്ള കോപം മൂലം അന്ധനായ ഹിരണ്യന്റെ മുന്നിൽ പുത്രസ്നേഹം തന്നെ ഇല്ലാതായി.  വിഷ്ണുഭക്തനായതിനാൽ പ്രഹ്ലാദനെ വധിക്കാൻ തന്നെ അദ്ദേഹം  ഉത്തരവിട്ടു. (വിഷ്ണുപുരാണം ഒന്നാം അംശം പതിനേഴാം അദ്ധ്യായം)

        രാജാവിന്റെ ആജ്ഞ കേട്ടയുടൻ തന്നെ പടയാളികൾ ആയുധങ്ങളുമായി പ്രഹ്ലാദനെ വളഞ്ഞു.  പ്രഹ്ലാദൻ വളരെ ശാന്തനായി അവരെ നോക്കി പറഞ്ഞു, “സുഹൃത്തുക്കളേ, മഹാവിഷ്ണു ഈ ആയുധത്തിലുണ്ട്,  നിങ്ങളിലുണ്ട്, എന്നിലുമുണ്ട്.  അതിനാൽ നിങ്ങളുടെ ആയുധങ്ങൾ എന്നെ മുറിപ്പെടുത്താതിരിക്കട്ടെ”.  ഇതൊന്നും പ്രഹ്ലാദനെ ബാധിച്ചില്ല; മാത്രമല്ല അദ്ദേഹം കൂടുതൽ ബലവാനാകുകയും ചെയ്തു.  തുടർന്ന് തക്ഷകൻ ഉൾപ്പെടെയുള്ള ഉഗ്രസർപ്പങ്ങളെ വിട്ട് പ്രഹ്ലാദനെ കീഴടക്കാൻ ഹിരണ്യകശിപു ശ്രമിച്ചു, ഇവിടെയും  ഫലം മറിച്ചായിരുന്നില്ല; മഹാവിഷ്ണുവിനെ ധ്യാനിച്ചിരുന്ന പ്രഹ്ലാദനെ ആക്രമിച്ച സർപ്പങ്ങളുടെ പല്ലുകൾ കൊഴിയുകയും തലയിലുള്ള രത്നങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്തു. മഹാവിഷ്ണുവിനോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രം പിന്നെയും പലപല തരത്തിൽ ഹിരണ്യൻ പ്രഹ്ലാദനെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.  എല്ലാം വിഫലമാകുകയായിരുന്നു. 
        അങ്ങനെയിരിക്കെ ഒരു ദിവസം കോപം കൊണ്ട് ജ്വലിച്ച ഹിരണ്യൻ, ആക്രോശിച്ചുകൊണ്ട് പ്രഹ്ലാദനോട്, ഇത്രയൊക്കെ ശക്തനാണെങ്കിൽ നിന്റെ വിഷ്ണു എവിടെയുണ്ടെന്ന് കാട്ടിത്തരാൻ പറഞ്ഞു.  വളരെ ശാന്തനായി പ്രഹ്ലാദൻ, “ഭഗവാൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ട്” എന്നു പറഞ്ഞു.  “ഈ തൂണിലും ഉണ്ടോ?”, ഹിരണ്യകശിപു കോപം കൊണ്ട് ജ്വലിച്ചു.  “തീർച്ചയായും, ഭഗവാൻ സർവ്വവ്യാപിയാണ്” പ്രഹ്ലാദൻ പറഞ്ഞു.  എന്നാൽ പിന്നെ കാണണമല്ലോ എന്നാക്രോശിച്ചു കൊണ്ട് ഹിരണ്യൻ തന്റെ വാളെടുത്ത് അടുത്ത് കണ്ട തൂണിൽ ആഞ്ഞു വെട്ടി.  ഉടൻ തന്നെ മഹാവിഷ്ണു, ഉഗ്രമൂർത്തിയായ നരസിംഹത്തിന്റെ രൂപത്തിൽ ആ തൂണിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
  തീ തുപ്പുന്ന കണ്ണുകൾ, രക്തമൊലിക്കുന്ന കഠാരപോലുള്ള നാവ്, രണ്ട് വശത്തേയ്ക്കും വളഞ്ഞു നിൽക്കുന്ന ദംഷ്ട്രകൾ, ആയിരം കോടി സൂര്യന്മാർ ഒരുമിച്ചു ജ്വലിക്കുന്നപോലുള്ള  തീഷ്ണശോഭയുള്ള ശരീരം.. ആ ഉഗ്രരൂപത്തെ നോക്കിനിൽക്കാൻ പ്രഹ്ലാദനു മാത്രമേ കഴിഞ്ഞുള്ളു. നരസിംഹം ഹിരണ്യകശിപുവിന്റെ മേൽ ചാടിവീണ്, മാറുപിളർന്ന് അവനെ നിഗ്രഹിച്ചു.  ക്ഷണനേരം കൊണ്ട് എല്ലാം അവസാനിച്ചു.  അനന്തരം, പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം, അവതാരോദ്ദേശം നിറവേറ്റിയതിനാൽ അന്തർധാനം ചെയ്തു.

        തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തിക വിജയവും, ദൈവം സർവ്വവ്യാപിയാണെന്നുമുള്ള സന്ദേശമാണ് ഈ കഥ.  ആരെയും അനാവശ്യമായി അവഹേളിക്കുകയും അപായപ്പെടുത്തുകയും ചെയ്യാതിരിക്കുക.  ഗർഭാവസ്ഥയിൽ തന്നെ നാരദനിൽ നിന്ന് പകർന്നു കിട്ടിയ ജ്ഞാനമാണല്ലോ പ്രഹ്ലാദനെ ഇത്രേം സാത്വികനാക്കിയത്.  അതായത് വളരെ കുഞ്ഞുനാളിൽ തന്നെ, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും, എന്തിന്, ചിന്തകൊണ്ടു പോലും നല്ലത്  ചെയ്താൽ, എന്നും അതിന്റെ  ഫലം നന്മതന്നെ ആയിരിക്കും.  
838

Monday, April 14, 2014

ദ്രോണാചാര്യർ


        മാതാ-ഗുരു-ദൈവ സങ്കൽപ്പത്തിൽ, ശ്രേഷ്ഠനായ ഗുരുവിനെക്കുറിച്ചുള്ള കഥ തന്നെയാവട്ടേ ഇത്തവണ.
        ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ ഗുരുവാണ് ദ്രോണാചാര്യർ (ദ്രോണർ). ദേവഗുരുവായ ബൃഹസ്പതിയുടെ അംശാവതാരമായി ഭരദ്വാജമുനിയുടെ മകനായാണ് ദ്രോണരുടെ  ജനനം.  അഗ്നിവേശമുനിയുടെ ശിഷ്യനായിരുന്നു ദ്രോണർ.  അവിടെ സതീർത്ഥ്യനായിരുന്നു പാഞ്ചാലരാജാവിന്റെ പുത്രനായ  ദ്രുപദൻ. പഠനകാലത്തെ  ഉറ്റ സുഹൃത്തുക്കളായിരുന്നപ്പോൾ ദരിദ്രനായ ദ്രോണരുടെ അവസ്ഥയിൽ അലിവു തോന്നിയ ദ്രുപദൻ, ഭാവിയിൽ താൻ രാജാവാകുമ്പോൾ എന്തു സഹായവും ദ്രോണർക്ക് ചെയ്തുകൊടുക്കാമെന്ന് വാക്ക് കൊടുത്തു.  ഒരു ഘട്ടത്തിൽ തന്റെ രാജ്യത്തിന്റെ പകുതിപോലും നൽകാമെന്ന് ദ്രുപദൻ പറഞ്ഞത്രേ.
        കാലം കടന്നുപോയി.  ദ്രുപദൻ പാഞ്ചാലദേശത്തെ രാജാവായി.  ദ്രോണർക്കും അപ്പോഴേക്കും ഒരു കുടുംബമൊക്കെ ആയി കഴിഞ്ഞു. ഹസ്തിനപുരത്തെ രാജഗുരുവായ കൃപരുടെ സഹോദരി കൃപി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ; അശ്വത്ഥാമാവ് പുത്രനും. വല്ലാത്ത ദാരിദ്ര്യത്തിന്റെ മൂർദ്ധന്യത്തിൽ ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ അദ്ദേഹം തന്റെ പഴയ സതീർത്ഥ്യന്റെ വാക്കുകൾ ഓർത്തു.  മടിച്ചു മടിച്ചാണെങ്കിലും, വീട്ടിലെ ദാരിദ്ര്യം കാരണം ഭാര്യയും മകനും പട്ടിണിയാൽ കഷ്ടപ്പെടുന്ന അവസ്ഥതന്നെ വന്നപ്പോൾ ദ്രോണർ  ദ്രുപദസന്നിധിയിലെത്തി. എന്നാൽ രാജാധികാരത്തിന്റെ മാസ്മരികതയിൽ ദ്രുപദൻ പഴയതൊക്കെ മറന്നു.  പോരാത്തതിന് ദ്രോണരെ അപമാനിച്ചു വിടുകയും ചെയ്തു. അപമാനം സഹിക്കാതെ വന്നപ്പോൾ അത് ദ്രോണരുടെ ഉള്ളിൽ പ്രതികാരവികാരമുണ്ടാക്കി.  ദ്രുപദനെ കീഴടക്കാൻ പറ്റിയ ഒരു ശിഷ്യനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായി.
        വിശന്നു വലഞ്ഞ്, നിരാശനും ദുഃഖിതനുമായി ഹസ്തിനപുരത്ത് തിരികെയെത്തിയ ദ്രോണർ, അവിചാരിതമായി പാണ്ഡവ-കൗരവകുമാരന്മാർ വൈകിട്ട് കളിക്കുന്ന മൈതാനത്തിനരികിലൂടെ കടന്നുപോയി.  കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് ഒരു കിണറ്റിൽ വീണിരിക്കുന്നു. ആഴത്തിലുള്ള കിണറിൽ നിന്ന്  അതെടുക്കാൻ കഴിയാതെ ബാലന്മാർ നിരാശരായി നിൽക്കുന്നത് ദ്രോണരുടെ ശ്രദ്ധയിൽപ്പെട്ടു. താൻ ആ പന്ത് എടുക്കാൻ സഹായിക്കാമെന്ന് ദ്രോണർ കുട്ടികളോട് പറഞ്ഞു. കൈയ്യിൽ ആയുധമൊന്നുമില്ലാതിരുന്ന അദ്ദേഹം അതെങ്ങനെ സാധിക്കുമെന്ന് കുമാരന്മാർക്ക് കൗതുകമായി.  ദ്രോണർ തന്റെ വിരലിൽ കിടന്ന മോതിരം കൂടി കിണറ്റിലിട്ട ശേഷം കുമാരന്മാരോട് പറഞ്ഞു, “നിങ്ങളുടെ ശസ്ത്രവിദ്യാപഠനം വേണ്ടവണ്ണം ശരിയായില്ലല്ലോ കുഞ്ഞുങ്ങളേ, എനിക്ക് ഒരു ഊണ് തരാമെങ്കിൽ ഞാൻ ആ പന്തും എന്റെ മോതിരവും ഒരുമിച്ച് കിണറ്റിൽ നിന്നെടുത്തു തരാം”.  ദ്രോണർ ഒരു പുൽക്കൊടിയെടുത്ത് അസ്ത്രമന്ത്രം ജപിച്ച് കിണറ്റിനുള്ളിലേയ്ക്ക് എയ്തു.  അത് കിണറ്റിനുള്ളിലെ പന്തിൽ തറച്ചുനിന്നു.  അദ്ദേഹം അടുത്ത പൊൽക്കൊടി ആദ്യം തറച്ച പുൽക്കൊടിയുടെ പുറകിൽ എയ്ത് തറപ്പിച്ചു.  അങ്ങനെ തുടരെത്തുടരെ പുൽക്കൊടികൾ എയ്ത് കിണർക്കരയുടെ ഉയരത്തിലെത്തിയപ്പോൾ അതിൽ പിടിച്ച് പന്ത് പുറത്തെടുത്തു.  അതേ പോലെ തന്നെ തന്റെ മോതിരവും തിരികെയെടുത്തു. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കുമാരന്മാർ ഇതിന് വേറെന്ത് പ്രത്യുപകാരം ചെയ്യണമെന്ന് ദ്രോണരോട് ചോദിച്ചു.  ഇവിടെ നടന്ന സംഭവങ്ങൾ ഭീഷ്മരോട് അതേപടി അറിയിച്ചാൽ മാത്രം മതിയെന്ന് ദ്രോണർ പറഞ്ഞു. 
        വിവരമറിഞ്ഞ ഭീഷ്മർ ദ്രോണരെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി പാണ്ഡവ-കൗരവകുമാരന്മാരുടെ അസ്ത്രവിദ്യാഗുരുവായി നിയമച്ചു. (മഹാഭാരതം ആദിപർവ്വം 130,131 അധ്യായങ്ങൾ)
        ശിഷ്യന്മാരിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം അർജ്ജുനനോടായിരുന്നു.  അർജ്ജുനന്റെ ഏകാഗ്രതയും കഴിവും വിവരിക്കുന്ന ഒരു കഥയുണ്ട്.  ഒരിക്കൽ ശിഷ്യന്മാരുടെ അസ്ത്രവിദ്യാപാടവം പരീക്ഷിക്കുന്നതിനായി ദ്രോണർ ഒരു കൃത്രിമ പക്ഷിയെ കുമാരന്മാർ അറിയാതെ ഒരു മരത്തിനു മുകളിൽ പണിതുവച്ചു.  തുടർന്ന് ശിഷ്യന്മാരെയെല്ലാം വിളിച്ചുകൂട്ടി.  ഓരോരുത്തരെയായി അസ്ത്രവുമായി തന്റെയടുക്കൽ വരാൻ പറഞ്ഞു.  ആദ്യം ധർമ്മപുത്രരുടെ ഊഴമായിരുന്നു. ദ്രോണാചാര്യരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പക്ഷിയുടെ കഴുത്തിൽ അമ്പെയ്ത് അതിനെ വീഴ്ത്തണമെന്ന് കൽപ്പിച്ചു.  ധർമ്മപുത്രരോട് അമ്പ് തൊടുക്കാൻ ആവശ്യപ്പെട്ടു.  ധർമ്മപുത്രർ, അമ്പ്  തൊടുത്ത് ആ പക്ഷിയെ ഉന്നം വച്ചു.  “കുമാരാ, ഇപ്പോൾ കുമാരന് എന്തൊക്കെ കാണാൻ കഴിയുന്നു?”, ഗുരു ചോദിച്ചു.  “എനിക്ക് മരത്തിലിരിക്കുന്ന പക്ഷിയെ കാണാം. പിന്നെ ആ വൃക്ഷത്തെയും, കുമാരന്മാരെയും, ആചാര്യനെയും നന്നായി കാണാം”. ഗുരു ധർമ്മപുത്രരെ തൽക്കാലം മാറ്റി നിർത്തി. തുടർന്ന് ഓരോരുത്തരെയായി അരികിൽ വിളിച്ച് ഇതേപടി ചോദ്യം ആവർത്തിച്ചു.  എല്ലാപേരും  ധർമ്മപുത്രർ പറഞ്ഞതു തന്നെ ആവർത്തിച്ചു.  ഒടുവിൽ അർജ്ജുനന്റെ ഊഴം വന്നു.  അർജ്ജുനനോടും ഗുരു ചോദ്യം ആവർത്തിച്ചു.  അർജ്ജുനൻ ഉന്നം പിടിച്ച് ഒരു മാത്ര നിന്നു. തനിക്ക് ആ പക്ഷിയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്ന് പറഞ്ഞു.  ചുറ്റിലുമുള്ള ഓരോന്നും കാണാനാവുന്നുണ്ടോ എന്ന് ഗുരു ആവർത്തിച്ചു ചോദിച്ചു.  അർജ്ജുനന് മറിച്ചൊരു ഉത്തരമില്ലായിരുന്നു.  അമ്പെയ്തുകൊള്ളാൻ ഗുരു ഉടൻ നിർദ്ദേശം നൽകി. കൽപ്പന കേട്ട ഉടൻ തന്നെ അർജ്ജുനൻ ശരം പായിച്ചു.  ഒറ്റ അസ്ത്രത്തിൽ തന്നെ കഴുത്ത് മുറിഞ്ഞ് പക്ഷി നിലത്തു വീണു.  സന്തുഷ്ടനായ ദ്രോണർ, ദ്രുപദനെ ജയിക്കാൻ പോന്ന തന്റെ ശിഷ്യൻ അർജ്ജുനൻ തന്നെയാണെന്ന് മനസ്സിലാക്കുകയും പ്രിയ ശിഷ്യനെ ആലിംഗനം ചെയ്യുകയും ചെയ്തു.  ഗുരുദക്ഷിണയായി ദ്രുപദനെ പിടിച്ചുകെട്ടി തന്റെ മുന്നിലെത്തിക്കാൻ ദ്രോണർ ആവശ്യപ്പെട്ടത് പ്രധാനമായും അർജ്ജുനനോടായിരുന്നത്രേ. 

        ദ്രോണാചാര്യർക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ അർജ്ജുനനായിരുന്നല്ലോ.   തന്റെ സ്വന്തം മകനെക്കാളുമധികം ശിഷ്യന്മാരിൽ അദ്ദേഹം സ്നേഹിച്ചത്  അർജ്ജുനനെയായിരുന്നു. അതുപോലെ തന്നെ ദ്രോണരെ ഗുരുവായി സങ്കൽപ്പിച്ച് അസ്ത്രവിദ്യ അഭ്യസിച്ച ശേഷം  ഗുരുദക്ഷിണയായി ഗുരുവിന്റെ ആവശ്യപ്രകാരം തന്റെ വലതു കൈയ്യിലെ പെറ്റുവിരൽ മുറിച്ചു നൽകിയ ഏകലവ്യന്റെ കഥ പിന്നീടൊരവസരത്തിൽ പറയാം. 
ഭാരതം ആദരിക്കുന്ന ശ്രേഷ്ഠനായ ഈ ഗുരുവരന്റെ ആദരവായി ഭാരത സർക്കാർ ഏറ്റവും നല്ല കായികാധ്യാപകന് (Sports Coach) നൽകുന്ന ബഹുമതിയാണ് ദ്രോണാചാര്യ അവാർഡ്.  1985ൽ ഏർപ്പെടുത്തിയ ഈ  അവാർഡ് ജേതാവിന് ദ്രോണാചാര്യരുടെ പ്രതീകമായ വെങ്കലപ്രതിമയും  പ്രശസ്തിപത്രവും അഞ്ച് ലക്ഷം  രൂപയും സമ്മാനമായി ലഭിക്കും.  കേരളത്തിന്റെ പ്രിയപുത്രി പി.ടി.ഉഷയുടെ കോച്ച് ആയിരുന്ന ശ്രീ.ഒ.എം.നമ്പ്യാർക്കാണ് ആദ്യമായി ദ്രോണാചാര്യ അവാർഡ് ലഭിച്ചത്. 

        അതുപോലെ തന്നെ ഏറ്റവും മികച്ച കായികതാരത്തിനുള്ള അവാർഡ് 1961ൽ ഏർപ്പെടുത്തിയ അർജ്ജുന അവാർഡാണ്.  അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അർജ്ജുന്റെ പ്രതീകമായ വെങ്കലപ്രതിമയും അടങ്ങുന്നതാണ് അവാർഡ്.  ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും മഹത്തായ ഗുരു-ശിഷ്യ ബന്ധമായി ദ്രോണാചാര്യരുടെയും അർജ്ജുനന്റെയും ബന്ധത്തിനുള്ള അംഗീകാരമായി ഇതിനെ കാണാം.
        665      

Friday, January 24, 2014

മാതാ പിതാ..... ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും മത്സരം

ഭാരതീയ  സംസ്കാരത്തിന്റെ കാതലായ  സന്ദേശമാണ്  "മാതാ-പിതാ- ഗുരു-ദൈവം" എന്ന സങ്കൽപ്പം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാതാവിനും പിതാവിനും ഗുരുവിനും ദൈവത്തിനും വിവിധ ധർമ്മങ്ങളുണ്ട്.  നമ്മെ ഈ പ്രപഞ്ചത്തിലേയ്ക്ക് കൊണ്ടുവന്ന മാതാവിനാണത്രേ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത്.  ജനനത്തിന് കാരണഭൂതനായ പിതാവിനെ മാതാവ് കാട്ടിത്തരുന്നു.  ദ്വിതീയനല്ലെങ്കിലും അടുത്ത സ്ഥാനം  പിതാവിനു തന്നെ.  ക്രമേണ, മാതാവും പിതാവും കൂടി നമ്മുടെ ഗുരുവിനെ കണ്ടെത്തുന്നു.  പിന്നീടങ്ങോട്ട് ജന്മത്തിന്റെ അടുത്ത ഘട്ടമായി ഗുരുവിൽ നിന്ന് അക്ഷരങ്ങളും അനുഭവങ്ങളും പാഠങ്ങളും ഒക്കെ ഉൾക്കൊണ്ട്, ശരിയായ ജ്ഞാനത്തിലൂടെ ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു.  താത്ത്വികമായി പറഞ്ഞാൽ, മനുഷ്യന് മാതാവ് ഭൂമിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ഇതിന്റെയെല്ലാം സാക്ഷാത്കാരമാണ് ഈശ്വരൻ.
മാതാവിനെയും പിതാവിനെയും ആദരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ കഥ നമ്മുടെ പുരാണങ്ങളിൽ കാണുന്നത് നമുക്ക് ഒന്ന് ഓർത്തെടുക്കാം. കൈലാസത്തിൽ പരമശിവനും പാർവതിയും മക്കളായ ഗണപതിയും സുബ്രഹ്മണ്യനും സന്തോഷത്തോടെ ഇരിക്കുന്ന സമയം.  ഒരു മാമ്പഴം പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഗണപതിയും സുബ്രഹ്മണ്യനും തമ്മിൽ തർക്കമായി.  മാമ്പഴം മുഴുവനായി തങ്ങൾക്ക് വേണമെന്ന് രണ്ടുപേരും വാശിപിടിച്ചു.  ശിവപാർവ്വതിമാർ ആകെ ധർമ്മസങ്കടത്തിലായി.  രണ്ടു മക്കളും തങ്ങൾക്ക്  ഒരുപോലെയാണ്, പിന്നെങ്ങനെ ഒരാൾക്ക് മാത്രമായി നൽകും. ഒടുവിൽ അവർ ഒരു പന്തയം നടത്താൻ തന്നെ തീരുമാനിച്ചു.  “കുഞ്ഞുങ്ങളേ, നിങ്ങൾ രണ്ടുപേരും തമ്മിൽ ഒരു ചെറിയ മത്സരം അതിൽ വിജയിക്കുന്നയാൾക്ക് ഈ മാമ്പഴം മുഴുവനായി തരാം.. പരമശിവൻ പറഞ്ഞു.
ഗണപതിയും സുബ്രഹ്മണ്യനും ഇത് സമ്മതിച്ചു.. എന്താണ് മത്സരം എന്നറിയാൻ അവർക്ക് ആകാംക്ഷയായി. “നിങ്ങൾ രണ്ടുപേരും മൂന്നു തവണ ഈ പ്രപഞ്ചം ചുറ്റി ഇവിടെ വരണം.  ആര് ആദ്യം അത് പൂർത്തിയാക്കുന്നുവോ അവനാണ് വിജയി.” വെറും ഒരു മാമ്പഴത്തിന്റെ പേരിലായാലും മത്സരം മത്സരം തന്നെയല്ലേ.  രണ്ടുപേരും മത്സരത്തിനു തയ്യാറായി.   സമയം ഒട്ടും തന്നെ പാഴാക്കാതെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്തുകയറി പ്രപഞ്ചം ചുറ്റാനാരംഭിച്ചു. മോദകപ്രിയനായ ഗണപതി വളരെ സാവധാനം, ഒരു ധൃതിയുമില്ലാതെ മോദകവും കഴിച്ചങ്ങനെ ഇരുന്നു. ഗണപതി ചിന്തിച്ചു,കൈലാസത്തിലിരിക്കുന്ന ശിവനും പാർവ്വതിയുമല്ലേ ഈ പ്രപഞ്ചത്തിന്റെ പ്രഭവസ്ഥാനം.  പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഇവരുടെ പ്രതിബിംബം മാത്രമല്ലേ പ്രകൃതി. സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം വയ്ക്കുന്നതാണ് ഉലകിനു വലം വയ്ക്കുന്നതിനേക്കാൾ പുണ്യമെന്ന് അദ്ദേഹം കരുതി. ഇതിനിടയിൽ സുബ്രഹ്മണ്യൻ പ്രപഞ്ചത്തിന് ഒരു വലം വച്ച് കൈലാസത്തിലെത്തി.  ഗണപതി ഇതുവരെയും ഇവിടെത്തന്നെയിരിക്കുന്നതിൽ സുബ്രഹ്മണ്യന് അത്ഭുതവും, ഒപ്പം താൻ തന്നെ വിജയിയാവുമെന്ന സന്തോഷവും തോന്നി. അദ്ദേഹം തന്റെ രണ്ടാം വട്ടം ആരംഭിച്ചു.  ഗണപതിയ്ക്ക്  ഒരു കൂസലുമില്ല. സുബ്രഹ്മണ്യൻ രണ്ടാം വട്ടവും പൂർത്തിയാക്കി കൈലാസത്തിലെത്തി.  ഇത്തവണ ഗണപതിയോട് ഇതുവരെ മത്സരത്തിൽ പങ്കുചേരാത്തതെന്തെന്ന് അന്വേഷിക്കുകയും ചെയ്തു.  ഗണപതി തന്റെ മറുപടി ഒരു ചെറുചിരിയിലൊതുക്കി കണ്ണുകളടച്ച് നാമജപം തുടങ്ങി.   താൻ തന്നെ വിജയി എന്നുറപ്പിച്ച് സുബ്രഹ്മണ്യൻ അവസാനവട്ട വലംവയ്ക്കനിനു പുറപ്പെട്ടു. 

കുറച്ചു നേരം കണ്ണുകളടച്ച് നാമം ജപിച്ചശേഷം ഗണപതി, തന്റെ മാതാപിതാക്കളുടെ മുന്നിലെത്തി അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി. ഞാനിതാ മത്സരത്തിനു തയ്യാർ എന്ന് പറഞ്ഞുകൊണ്ട് ഗണപതി ശിവപാർവ്വതിമാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് “പുതൃദേവോ ഭവ:, മാതൃദേവോ ഭവ” എന്ന മന്ത്രോച്ചാരണത്തോടേ തന്റെ മാതാപിതാക്കൾക്കു ചുറ്റും വലം വയ്ക്കാനാരംഭിച്ചു. സമയം പാഴാക്കാത്തെ എത്രയും വേഗം സുബ്രഹ്മണ്യനോട് മത്സരിച്ച് പ്രപഞ്ചത്തെ വലം വച്ചു വരാൻ അവർ ഗണപതിയെ ഉപദേശിച്ചു. മൂന്നുവട്ടം മാതാപിതാക്കളെ വലം വച്ച് തിരികെ വന്ന് വീണ്ടും അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി.
ഇതിനിടെ സുബ്രഹ്മണ്യൻ മൂന്നാം വട്ടം പ്രപഞ്ചം ചുറ്റി കൈലാസത്തിൽ മാതാപിതാക്കളുടെ സന്നിധിയിലെത്തി. താൻ മത്സരത്തിൽ വിജയിച്ചെന്നും സമ്മാനം തനിക്ക് വേണമെന്നും സുബ്രഹ്മണ്യൻ അവകാശപ്പെട്ടു.  താനാണ് വിജയിയെന്ന് ഗണപതിയും അവകാശപ്പെട്ടു. എന്നിട്ട് തന്റെ മാതാപിതാക്കളെ നോക്കി പറഞ്ഞു, “പ്രപഞ്ചത്തിനു ചുറ്റുമുള്ള  എന്റെ പ്രദക്ഷിണം ഇതാ പൂർത്തിയായിരിക്കുന്നു” എന്നിട്ട് പരമശിവനോടായി പറഞ്ഞു, “ആദരണീയനായ അച്ഛാ, വേദങ്ങൾ കുടികൊള്ളുന്നത് അവിടുത്തെ നാവിൻതുമ്പിലാകുന്നു.  ഈ പ്രപഞ്ചത്തിലെ വിശുദ്ധമായതെന്തൊക്കെയോ അതെല്ലാം ചേർന്ന സ്വരൂപമാണ് അങ്ങ്.  ‘പിതൃ ദേവോ ഭവ:’, അതായത് അച്ഛനെ തന്റെ ദൈവമായി കാണണം എന്നാണ് എന്റെ ഗുരുക്കന്മാർ പഠിപ്പിച്ചിരിക്കുന്നത്. 
തുടർന്ന് തന്റെ മാതാവായ പാർവ്വതിയോടായി, “പ്രിയപ്പെട്ട അമ്മേ, അവിടുന്ന് ഈ പ്രപഞ്ചത്തിന്റെ തന്നെ ഊർജ്ജമായ ശക്തിയുടെ അവതാരമാകുന്നു.  എന്റെ മാതാപിതാക്കളെ വലം വയ്ക്കുന്നത് ഈ പ്രപഞ്ചത്തെ തന്നെ വലംവയ്ക്കുന്നതിനെക്കാൾ ഉത്കൃഷ്ടമായാണ് ഞാൻ കരുതുന്നത്".
പ്രപഞ്ചത്തെ വലംവയ്ക്കാതെ തന്നെ ഗണപതി പരിപൂർണ്ണ പക്വത നേടിക്കഴിഞ്ഞതായി ശിവപാർവ്വതിമാർ മനസ്സിലാക്കി.  മനം നിറഞ്ഞ അവർ മകനെ വാരിപ്പുണർന്നു.
മാതാ പിതാ ഗുരു ദൈവ സങ്കൽപ്പത്തെ ഇത്രയും മനോഹരമായി ചിത്രീകരിക്കാൻ മറ്റൊരു കഥയ്ക്കും കഴിയില്ല. ഗുരുഭക്തിയുടെ തീവ്രത മനസ്സിലാക്കി തരുന്ന അനവധി കഥകൾ നമ്മുടെ പുരാണങ്ങളിലുണ്ട്. അവയിലൊരു കഥയുമായി ഉടനെ വീണ്ടും വരാം എല്ലാവർക്കും നന്മ വരട്ടേ.
385/0

Saturday, January 4, 2014

മഹാഭാരത രചന



എല്ലാ കാര്യത്തിലും ആദ്യം സ്തുതിയ്ക്കുന്ന ഗണപതിയെ കുറിച്ചുള്ളതു തന്നെയാകട്ടേ തുടക്കം.  ഭാരതപൈതൃകത്തിലെ അഞ്ചാമത്തെ വേദം എന്ന സ്ഥാനമുള്ള മഹാഭാരത രചനയെക്കുറിച്ചുള്ള കഥ കേൾക്കാം.
വ്യാസമുനി ഹിമാലയത്തിൽ കഠിനമായ തപസ്സനുഷ്ഠിക്കുകയായിരുന്നു.  തപസ്സിനൊടുവിൽ  ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് ലോകനന്മയ്ക്കായി മഹാഭാരതം രചിയ്ക്കുവാൻ നിർദ്ദേശിച്ചു.  ഇത്രയും  ബൃഹത്തായ ഗ്രന്ഥരചനയും അതിന്റെ ആലേഖനവും തനിക്ക് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന നിസ്സഹായത വ്യാസൻ  ബ്രഹ്മാവിനെ അറിയിച്ചു.  അതിനാൽ, താൻ അതിന്റെ വരികൾ ചൊല്ലുന്നതിനൊപ്പം തന്നെ അതിന്റെ ആലേഖനം നടത്തുവാൻ തക്ക അറിവും വിവേകവും തികഞ്ഞ ഒരാളെ തന്റെ സഹായത്തിനായി നിയോഗിക്കണമെന്ന്  വ്യാസൻ ബ്രഹ്മാവിനോട് അഭ്യർത്ഥിച്ചു.  ഇത്രയും മഹത്തായ രചനയ്ക്ക് അത്രയും തന്നെ ക്ഷമയും കഴിവും ഉള്ള ആൾ തന്നെ വേണമല്ലോ.
ഒരു നിമിഷം ആലോചിച്ച ശേഷം ബ്രഹ്മദേവൻ, ഇക്കാര്യത്തിൽ ഗണപതിയെ സമീപിക്കാൻ ഉപദേശിച്ചു. ഇതനുസരിച്ച് വ്യാസൻ ഗണപതിയെ സന്ദർശിച്ച് തന്റെ ആവശ്യം അറിയിച്ചു.   വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഗണപതി, തനിക്ക്  ഇതിനായി നീക്കിവയ്ക്കാൻ അധികം സമയമില്ലെന്നും അതിനാൽ മഹാഭാരതശ്ലോകങ്ങൾ ചൊല്ലിത്തുടങ്ങിയാൽ അവസാനം വരെ നിർത്താതെ ചൊല്ലണമെന്നും ഇതിന് ഭംഗം വന്നാൽ താൻ എഴുത്ത് നിർത്തുമെന്നും പറഞ്ഞു.  മഹാഭാരതത്തിന്റെ ദീർഘമായ ഘടനയിൽ ഇടയ്ക്ക് നിർത്തി വിശ്രമിക്കാതെ ചൊല്ലുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് വ്യാസന് അറിയാമായിരുന്നു. പക്ഷേ വേറെ ആര് എഴുതിയാലും ഗണപതിയോളം ശരിയാവില്ല.  അതിന് വ്യാസൻ തന്നെ ഒരു ഉപായം കണ്ടുപിടിച്ചു.  താൻ നിർത്താതെ ശ്ലോകം  ചൊല്ലാമെന്നും എന്നാൽ ഗണപതി ഓരോ ശ്ലോകത്തിന്റെയും അർത്ഥം പൂർണ്ണമായി മനസ്സിലാക്കിയതിനുശേഷം മാത്രമേ എഴുതാൻ പാടുള്ളൂ എന്നും വ്യാസൻ വ്യവസ്ഥ വച്ചു.  ഗണപതി അത് അംഗീകരിച്ചു.
അങ്ങനെ വ്യാസൻ മഹാഭാരത രചന ആരംഭിച്ചു.  ഗണപതി വ്യാസന്റെ ചൊല്ലലിനനുസരിച്ച് എഴുതിക്കൊണ്ടിരുന്നു.  പലപ്പോഴും ഗണപതിയുടെ വേഗതയ്ക്കൊപ്പമെത്താൻ വ്യാസനായില്ല.  അപ്പോഴൊക്കെ വളരെ കഠിനമായ ശ്ലോകങ്ങൾ ചൊല്ലി, അവയുടെ അർഥം മനസ്സിലാക്കാൻ ഗണപതിയെടുക്കുന്ന സമയം വ്യാസന് വിശ്രമിക്കാനായി. മഹാഭാരതത്തിലെ ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ എഴുതിത്തീർത്തപ്പോൾ ലോകത്തിലെ ഏറ്റവും മഹത്തരമായ ഇതിഹാസത്തിന്റെ ജന്മമായി.  ‘വ്യാസോച്ഛിഷ്ടം ജഗത്‌സർവ്വം’ എന്നല്ലേ പ്രമാണം.  അതായത്, വ്യാസന്റെ രചനകളിലില്ല്ലാത്തത് മറ്റൊരിടത്തുമില്ല. എവിടെയുമുള്ളത് ഇതിലുണ്ട്. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന  എല്ലാ കഥകളും സംഭവങ്ങളും ഒക്കെ നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പലയിടത്തും പലരീതിയിലും പറഞ്ഞിട്ടുള്ളവതന്നെ.  ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളിലൂടെ, അനേകം കഥകളും ഉപകഥകളും സമസ്യകളും തത്ത്വചിന്തകളും ഒക്കെയായി ഭാരതത്തിന്റെ പൈതൃകത്തിൽ ജ്വലിക്കുന്ന വിളക്കായി ഇന്നും മഹാഭാരതം നിറഞ്ഞു നിൽക്കുന്നു.  അനേകമനേകം വ്യാഖ്യാനങ്ങളും ഉപാഖ്യാനങ്ങളും പഠനങ്ങളും ഇന്നും മഹാഭാരതം അടിസ്ഥാനപ്പെടുത്തി നടക്കുന്നുണ്ട്.
ഹിമാലയത്തിലെ പുണ്യപവിത്രമായ നാലു ധാമങ്ങളിൽ (ചതുർധാമങ്ങൾ - കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി) ഏറ്റവും പവിത്രമായ ബദരീനാഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് മഹാഭാരതരചന നടന്ന ‘മന’ എന്ന ഗ്രാമം.  അവിടെയുള്ള വ്യാസഗുഹ എന്ന ഗുഹയിലിരുന്നാണത്രേ വ്യാസൻ മഹാഭാരതകഥ ചൊല്ലിയത്.  അതിനടുത്തുതന്നെയുള്ള ഗണേശഗുഹയിലിരുന്നാണത്രേ ഗണപതി അത് പകർത്തിയെഴുതിയത്.  മുഖാമുഖം കാണാതെ ‘ടെലിപ്പതി’യിലൂടെയാണ് ആശയവിനിമയം നടന്നതെന്നും വിവക്ഷയുണ്ട്.  തീർത്ഥാടകർ ഈ രണ്ടു ഗുഹകളും സന്ദർശിക്കാറുണ്ട്. 
ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മന ഗ്രാമം, ചൈനയുടെ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയാണ്.  പഞ്ചപാണ്ഡവർ സ്വർഗ്ഗാരോഹണം നടത്തിയത് ഈ വഴിയിലൂടെ ഹിമാലയത്തിലെത്തിയാണ്. ഭാരതത്തിന്റെ പുണ്യനദിയായ സരസ്വതി നദിയുടെ ഉത്ഭവം ഇവിടെനിന്നാണ്.  മനയിൽ നിന്നുത്ഭവിച്ച് അധികം ദൂരം എത്തും മുൻപ് അളകനന്ദയുമായി സംഗമിക്കുന്നു. പറഞ്ഞാൽ തീരാത്തത്ര കഥകളും സംഭവങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും.... വിവരണങ്ങൾ അനന്തം തന്നെ....


പുരാണത്തിലെ മറ്റൊരു കഥയുമായി വീണ്ടും വരാം.
235/0